2013, നവംബർ 5, ചൊവ്വാഴ്ച

വിചിത്രമായി  തോന്നുന്നു.....രഥം തെളിക്കേണ്ട സാരഥി , അവൻ മരണത്തിൻറെ  താമസരഥത്തിനായി  കാത്തുനിൽക്കുന്നെന്നൊ ???
 വിരസതയുടെ കടൽത്തീരത്ത്‌ മായുന്ന സ്വന്തം കാൽപാടുകൾ നോക്കി  നിസ്സംഗയായി നിൽക്കുമ്പോൾ എനിക്ക് വിശേഷപ്പെട്ടതെന്തോ കളഞ്ഞു കിട്ടി. ഒരു വലംപിരി ശംഖ്...അതെ...കണ്ണൻ ഉപേക്ഷിച്ച പാഞ്ചജന്യം...ഇത് പുരാണങ്ങൾ പറയാത്ത ആധുനിക ഇതിഹാസം.

                            കടലിന്റെ വിലാപങ്ങൾ അലമുറകളായി  പ്രതിധ്വനിക്കുന്നത്  ആ ശംഖിന് കാതോർത്തപ്പോൾ എനിക്ക് കേൾക്കാമായിരുന്നു.പ്രക്ഷുബ്ധമായ മനസ്സിന്റെ ഉള്ളറകളോരോന്നും എന്നിലേക്ക്‌ തുറക്കാൻ വെമ്പുന്ന ആ സുഹൃത്തിനോട്‌ ഞാൻ പറഞ്ഞു, 

"താങ്ങള്ക്ക് നല്ലൊരു കേൾവിക്കാരിയെ കിട്ടിയിരിക്കുന്നു ....ദയവായി മുഴുവൻ പറയൂ.."
  
                               പൊള്ളയായ തൻറെ  അന്ത:സ്സത്തയെ കടലിന്റെ മാറിലേക്ക്‌ വലിച്ചെറിയാൻ അയാൾ പരസ്സഹായം യാചിക്കുന്നു.....
പ്രിയ  സുഹൃത്തേ .....
വിലാപങ്ങളെ പ്രതിധ്വനിപ്പിക്കുക  എന്നതല്ല, വലിയ വിജയങ്ങളുടെ ശംഖനാദങ്ങൾ  പുറപ്പെടുവിക്കുക എന്നതാണ് നിന്റെ ജന്മോദ്ദേശ്യമെന്ന്  ഞാനെങ്ങനെ  നിന്നെ ബോദ്ധ്യപ്പെടുത്തും???

വിരസമായിത്തീരേണ്ടിയിരുന്ന  എന്റെ ജീവിതകഥയ്ക്ക്  പുതിയ അർത്ഥതലങ്ങൾ  കൈവന്നിരിക്കുന്നു......പുതിയൊരു  ലക്ഷ്യവും......
ഇനിയുള്ള എന്റെ പ്രയത്നങ്ങൾ , ഈ ശംഖിൽ  നീ ഒളിച്ചുവെച്ചിരിക്കുന്ന വിജയഭേരികൾ ,നിന്നിലൂടെ വലിച്ചു പുറത്തിടാനാണ് .
അതിനുള്ള ആദ്യപടിയായി  ഞാനതിൽ  സൗഹൃദത്തിന്റെ  പുണ്യതീർത്ഥം  നിറയ്ക്കട്ടെ ....... 

നിറഞ്ഞ മിഴികൾ


പ്രാർത്ഥിച്ചു  തുറക്കുന്ന  മിഴികൾക്കു മുന്നിൽ ,പാഞ്ഞടുക്കുന്ന ചോദ്യശരങ്ങൾ  മാത്രമായിരുന്നു അന്ന്  ഓരോ മനസ്സിനെയും മൂടിയിരുന്നത് . ഒരു വിദ്യാർത്ഥി ജീവിതത്തിൻറെ  സുപ്രധാന  സ്റ്റേഷനുകളിൽ  പച്ചക്കൊടി വീശി പ്രവേശനാനുമതി  നൽകേണ്ട സ്റ്റേഷൻ മാസ്റ്റർ  പരീക്ഷയുടെ  ഓവർകോട്ടിട്ട് തയ്യാറായിക്കഴിഞ്ഞിരുന്നു.

                                                        പ്രാർത്ഥനയും  ഭീതിയും കലർന്ന ഒട്ടേറെ  മിഴികൾ അലക്ഷ്യമായി പലതിലും തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.ചിലർ  അവസാനവട്ട  ഒരുക്കമെന്ന  നിലയിൽ  പാഠപുസ്തകം  ആദ്യാവസാനം മറിച്ചു നോക്കുന്നു. ഒരു  "എന്തിരൻ ഫൈനൽ ടച്ച്‌ "!
ചിലരാകട്ടെ ,സൂര്യനെ വിഴുങ്ങാൻ പാഞ്ഞടുക്കുന്ന രാഹുവിനെപ്പോലെ ,പുസ്തകം അപ്പാടെ വിഴുങ്ങുന്നുണ്ട് .മുറിഞ്ഞ ഗളത്തിലൂടെ വിഴുങ്ങിയതാകെ പുറത്തേക്ക്  വീണുകൊണ്ടിരുന്നു.
   പരീക്ഷാക്കാലത്തെ വിശേഷപ്പെട്ട  പ്രഭാതദൃശ്യങ്ങളിൽ  ഒന്നാണിത് -ഓടുന്ന  ബസ്സിലും, സീബ്ര ക്രോസ്സിംഗിലും ,ഫുട്പാത്തിലും ,പള്ളിനടകളിലുമെല്ലാം  കാണുന്ന,പുസ്തകത്തിൽ പൊതിഞ്ഞ പുകയുന്ന തലകൾ!!
                                   
                                                    ബസ്സിലെ മിക്ക യാത്രകളും വിശേഷഭാവങ്ങളുള്ള  ഒരു കഥാപാത്രത്തെയെങ്കിലും  സമ്മാനിക്കാറുണ്ട്.അന്നത്തെ യാത്രയിൽ ഒരു തമിഴത്തിയും ഉണ്ടായിരുന്നു .വണ്ടിയിൽ കയറിയത് മുതൽ അവർ മുറുക്കാൻ തുടങ്ങിയിരിക്കുന്നു.
 വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും തിങ്ങി നിറഞ്ഞ ബസ്സിൽ ,തനിക്ക്  ലഭിച്ച  ഇരിപ്പിടത്തിൽ അവർ തീർത്തും അസംതൃപ്തയായി കാണപ്പെട്ടു.വണ്ടി നിറുത്തുമ്പോഴോ ,പെട്ടെന്നു  മുന്നോട്ടെടുക്കുമ്പോഴോ  അനുഭവപ്പെടുന്ന ഉന്തും തള്ളും  അവരെ മാത്രമാണോ അലട്ടിയിരുന്നത്???
അടുത്ത്നില്ക്കുന്ന കുട്ടികളുടെ കൈയ്യോ കാലോ തൻറെ  ദേഹത്ത്  സ്പർശിക്കുന്നത്‌  അവർക്ക്  പൊറുക്കാനാവുമായിരുന്നില്ല.അരികെ നിൽക്കുന്ന വിദ്യാർത്ഥികൾക്കു  നേരെ അവർ തനിക്ക് മാത്രം മനസ്സിലാവുന്ന  ഭാഷയിൽ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു.മുറുക്കാൻ വായിലിട്ട് സംസാരിക്കുന്നതിനിടെ  അവരുടെ കറപിടിച്ച  പല്ലുകൾ നിരന്തരം വെളിവാക്കപ്പെട്ടു.

                                            കുട്ടികൾ അറപ്പോടും ,തെല്ല് കൌതുകത്തോടും  കൂടി അവരെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.വണ്ടിയിലെ തല മുതിർന്ന യാത്രക്കാരികൾ അവരെക്കുറിച്ച് പിറു പിറുക്കുന്നത്‌  അവരും ശ്രദ്ധിക്കാതിരുന്നില്ല.റെയിൽവേ സ്റ്റേഷനെത്തി , അവരിറങ്ങിയപ്പോൾ  വണ്ടിയിലാകെ വീശിയ ആശ്വാസത്തിൻറെ  കാറ്റ്  ചെറുതല്ലായിരുന്നു.

                                              Ponmankal motors -ൻറെ  ചുവന്ന ശകടം ,ലോഗോസ് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കവേ , പുസ്തകം ചുഴിഞ്ഞു പരതുന്ന മിഴികൾക്കിടയിൽ ,നിഗൂഢമായ ഏതോ നോവു  നിറച്ച രണ്ടു മിഴികൾ ,വിദൂരതയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു.അപ്രതീക്ഷിതമായ  ഏതോ ദുരന്തം  വരുത്തിയ  വേദനയിൽ നിന്നും  കരകയറാൻ  ആ മിഴികൾക്കും ,അവയ്ക്കുള്ളിൽ മറഞ്ഞു കിടക്കുന്ന മനസ്സിനും കഴിഞ്ഞിട്ടില്ല .
നൈസർഗികമായ  ശാലീനത തെളിഞ്ഞു നില്ക്കേണ്ട മുഖത്ത് ദുഃഖം കരിനിഴൽ വീഴ്ത്തിയിരുന്നു.ജനാലയ്ക്കലിരുന്ന്  ഒരു വശത്തുകൂടി ഒഴുകുന്ന വണ്ടികൾ  വീക്ഷിക്കുന്നതിനിടയിലും , അവൾ അടുത്തിരുന്ന അമ്മയുടെയും  മകളുടെയും സംസാരം ശ്രദ്ധിച്ചിരുന്നു .

                                                മകൾ നഗരത്തിലെ  പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന്  അവളുടെ യൂണിഫോം  വിളിച്ചു പറയുന്നുണ്ടായിരുന്നു .മകളുടെ പരീക്ഷയെക്കുറിച്ച് അവളെക്കാൾ  ആകുലപ്പെടുന്ന അമ്മ ,ഒന്നിനു പിറകെ ഒന്നായി ,നിർദ്ദേശങ്ങളുടെ ഒരു പട്ടിക മകൾക്കു മുന്നിൽ  നിരത്തുന്നുണ്ട്.

"മോളൂ , നന്നായി പ്രാർത്ഥിച്ച് പരീക്ഷയെഴുതണേ ...പേടിയൊന്നും വേണ്ട ...എളുപ്പായിരിക്കും ...അമ്മ  പ്രാർത്ഥിച്ചോളാം ."

പതിനൊന്നിലെത്തിയ  ആ കൗമാരക്കാരിയുടെ  മുഖത്ത് ,അമ്മയുടെ സ്നേഹസംഭാഷണം  അൽപം  ലജ്ജ പടർത്തി.എങ്കിലും അവൾ മൂളിക്കേട്ടുകൊണ്ടിരുന്നു.

"അമ്മ  ഇവിടെ ഇറങ്ങുവാണേ...
വൈകിട്ട്  ഇവിടെ നിന്നാൽ മതി .തന്നെ വരാൻ പേടിയില്ലല്ലോ???
നന്നായി പരീക്ഷ എഴുതണംട്ടോ ...."

ലോഗോസ്  ജംഗ്ഷനിൽ  അവരിറങ്ങി.ഈ നേരമത്രയും  അവരുടെ സംഭാഷണം ശ്രദ്ധിച്ചിരുന്ന      അവളുടെ  മിഴികൾ  നിറഞ്ഞുവോ ??.അത് തുളുമ്പാൻ  വെമ്പി നില്ക്കുന്നുവോ??


                              വിദൂരതയിൽ എവിടെനിന്നോ  ഉയരുന്ന  ആർദ്രമായ ഒരു പിൻവിളി അവളുടെയുള്ളിലും  മുഴങ്ങിയിരിക്കണം.പിന്നാലെ ഒരു വെളുത്ത മാർബിൾ ഫലകവും ,സ്വർണലിപിയിൽ  കൊത്തിയ അക്ഷരങ്ങളും അവൾക്കുമുന്നിൽ  ഉയർന്നിരിക്കണം.അതിൽ ഏറ്റവും പ്രിയപ്പെട്ട ആരുടെയോ പേര് ആലേഖനം ചെയ്തിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞിരിക്കണം .

                                     അമ്മയുടെ മരണം ആ മകളുടെ ഹൃദയത്തെ വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു.രണ്ടു മാസം മാത്രം പഴക്കമുള്ള ,പുതുമ മാറാത്ത ആ കല്ലറയ്ക്കുമുന്നിൽ  അവൾ മുട്ടുകുത്തി.വാടിയ പൂക്കളുടെയും ,ചന്ദനത്തിരിയുടെയും  മിശ്രഗന്ധം അവളെ  കൂട്ടിക്കൊണ്ടുപോയത് ഓർമകളിൽ മാത്രമായി ഒതുങ്ങിപ്പോയ ആ പഴയ നാളുകളിലേക്കായിരുന്നു.അമ്മ തൊട്ടടുത്തുണ്ടായിരുന്ന  ദിവസങ്ങളിലേക്ക് .എത്ര പെട്ടെന്നാണ് അവ പിടികിട്ടാത്ത  ദൂരത്തേക്കു മറഞ്ഞത്.

                                          സുവർണലിഖിതങ്ങൾക്കിടയിൽ ജനന മരണങ്ങളെ  ബന്ധിപ്പിക്കുന്ന നേർത്ത  വര അവൾ ശ്രദ്ധിച്ചിരുന്നില്ല. അതിൻറെ അപാരമായ നീളക്കുറവ്  അവൾ തിരിച്ചറിഞ്ഞിരുന്നില്ല.കേവലമായ മനുഷ്യജീവിതത്തിന്  ആ നേർത്ത വരയുടെ നീളം പോലുമില്ലെന്ന സത്യം അവൾ മനസ്സിലാക്കി തുടങ്ങിയിട്ടേയുള്ളൂ.

                                        ഓർമകൾക്കിടയിൽ ഏറ്റവും മിഴിവോടെ  തെളിഞ്ഞു നില്ക്കുന്ന ആ കല്ലറ യ്ക്കുമുന്നിൽ  നിന്ന് തിരികെ പോരുമ്പോൾ അവൾ കാതോർത്തു , സ്നേഹാർദ്രമായ ഒരു സാന്ത്വനത്തിനായി.മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പ്രാർത്ഥന അവൾ കേട്ടു.മകളുടെ പരീക്ഷ സുഗമമാക്കാൻ ഒരമ്മയുടെ സ്നേഹം നിറഞ്ഞ പ്രാർത്ഥന.

                                     ദുഃഖങ്ങൾ മറികടക്കാൻ തൻറെ  മനസ്സ് കണ്ടെത്തുന്ന കുറുക്കുവഴികളാണിതെന്നും ,വെറും തോന്നലുകൾ മാത്രമാണെന്നും അവളുടെ ബോധമനസ്സിനറിയാം.പക്ഷേ  ഉറ്റവരുടെ വേർപാട്  സൃഷ്ടിക്കുന്ന  കോളിളക്കങ്ങളിൽ  നിന്നും കരകയറ്റി ,മനുഷ്യജീവിതത്തെ താങ്ങിനിറുത്തുന്നത് പലപ്പോഴും ഇത്തരത്തിലുള്ള മിഥ്യകളല്ലേ ?? സ്വന്തം ഭാവനയിൽ ഉരുത്തിരിയുന്ന ഉറ്റവരുമൊത്തുള്ള  പുനസമാഗമങ്ങളല്ലേ ???

                                    തൊട്ടടുത്ത സ്റ്റോപ്പിൽ  അവളിറങ്ങി .നിറഞ്ഞു തുളുമ്പാറായ  ആ മിഴികൾ , അവൾക്കു ചുറ്റുമുള്ള  ലോകത്തിൽ  നിന്ന് അവൾ എന്നന്നേക്കുമായി  മറച്ചു പിടിച്ചു.മറ്റൊന്നും  കൊണ്ടല്ല , അവൾക്കു ആശ്വാസം പകരാനുതകുന്ന  ഒന്നും ,ആരിൽ നിന്നും  പ്രതീക്ഷിക്കാനില്ലാത്തതുകൊണ്ട്....


പിൻകുറിപ്പ് 

ഒരു പതിവ് പ്രഭാതയാത്രക്കിടെ  കണ്ടുമുട്ടിയ , നിറഞ്ഞു തുളുമ്പാറായ  ആ മിഴികൾ ,ഉള്ളിലെവിടെയോ ഉടക്കി വലിക്കുന്നതായി എനിക്ക് തോന്നി
                                           

                                                

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

I.D. CARD

ഇമ്പ്രൂവ്മെന്റ്  പരീക്ഷകൾ തകർക്കുന്ന  കാലം. പൊട്ടന് ലോട്ടറി അടിച്ചെന്ന  നാടൻ ചൊല്ല് അന്വർദ്ധമാക്കുന്ന വിധം മുഴുവൻ മറക്കും വാങ്ങി,കരപറ്റി ,വിജയശ്രീലാളിതയായി ഞാനിരിക്കുന്നു....അക്ഷരാർത്ഥത്തിൽ  ഒരു പണിയുമില്ല.....
അങ്ങനെയിരിക്കെ ,ഇളയ സഹോദരനെ സ്കൂളിൽ കൊണ്ടു  വിടുകയെന്ന  'ഭാരിച്ച '  ഉത്തരവാദിത്തം എന്നിൽ നിക്ഷിപ്തമായി.മാതൃവിദ്യാലയത്തിൽ ഒരിക്കൽ കൂടി കാലുകുത്താനും ,പഴയ ഓർമ്മകൾ ചികഞ്ഞുവാരി  തൃപ്തിയടയാനുമുള്ള  ഒരവസരം എന്ന  നിലയിലും ഈ ചുമതല  എനിക്ക് സന്തോഷദായകമായിരുന്നു

                                                         പതിവുപോലെ രാവിലത്തെ ഓട്ടപ്പാച്ചിലിനു ശേഷം,ഞങ്ങളുടെ ശകടം പള്ള നിറയെ  ആളുമായി വീടു  വിട്ടു.അത്യാസന്ന നിലയിലുള്ള രോഗിയെ  കൊണ്ടുപോകുന്ന ആംബുലൻസിന്റെ  മുഖമാണ്  ഞങ്ങളുടെ  ALTO  LXI  വണ്ടിക്കെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.സമയത്തിന് സ്കൂളിലെത്താൻ വെമ്പൽ കൊള്ളുന്ന യാത്രക്കാരുടെ മുഖഭാവവും  മേൽപ്പറഞ്ഞ  ഉപമയെ സാധൂകരിക്കുന്നതാണ്.

                                        സ്കൂളെത്തി.  മുന്തിരിയുടെ  ബാഗ്‌ ഒരു കയ്യിലും, മറ്റേ കൈയ്യിൽ  മുന്തിരിയെത്തന്നെയും  തൂക്കി ഞാൻ നടന്നു.എന്തുകൊണ്ടോ, അപ്പോൾ അവൻറെ  മുഖത്ത് നോക്കിയപ്പോൾ ,പണ്ട് കേട്ട ഒരു നാടോടിനൃത്ത  ഗാനത്തിൻറെ  വരികളാണ് ഓർമ  വന്നത്.
                   "എന്തിനീ  ക്രൂരത ബാലകരോട്
                      പറയൂ  നിങ്ങൾക്കും മക്കളില്ലേ??"

പള്ളി മോടി പിടിപ്പിച്ച ശേഷം കണ്ടിട്ടില്ല..ദൈവസന്നിധിയിൽ ഒന്ന് പ്രാർത്ഥിച്ചിട്ട്‌  പോകാമെന്ന എൻറെ ആശയത്തോട്  അവൻ വിമുഖത പ്രകടിപ്പിച്ചു.പരീക്ഷയല്ലേയെന്ന്  ഓർമ്മപ്പെടുത്തിയപ്പോൾ  ,"  പുറത്തു നിന്ന് പ്രാർത്ഥിച്ചോളാം ", എന്ന  മറുപടി ലഭിച്ചു . തുടർന്ന് നെറ്റി മുതൽ നെഞ്ച് വരെ അടിച്ചു പരത്തി  കുരിശും വരച്ച് അവൻ മുന്നോട്ടു നടന്നു.



                                                        സെക്യൂരിറ്റി  ജോസേട്ടനോട്  കുശലം പറഞ്ഞ് , ഒരുപാട് നടന്നും ,ഓടിയും സുപരിചിതമായ ,കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ ,.."ചേച്ചി "...എന്ന്  മധുരിതമായ  ഒരു പിൻവിളി.ഇറക്കം ഓടിയിറങ്ങി,ഞങ്ങൾക്കു നേരെ വരുന്ന  I B ക്ലാസ്സിലെ  അലീനയെ കണ്ടതും ,മുന്തിരി ക്ഷണനേരം കൊണ്ട് എൻറെ വലതുകൈ  വിട്ട്  ഇടതുകൈയിലേക്ക് ചേക്കേറി .പഴയൊരു  'ഇടിക്കഥയുടെ'  ഓർമ്മച്ചുരുളുകൾ  മനസ്സിൽ  നിവർന്നതിനാലാവാം,ലോലഹൃദയനായ  മുന്തിരി അവളിൽ നിന്നും ഒരു നിശ്ചിത  അകലം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു.ഇടതുകൈയിൽ  സ്കൂൾ ബാഗ്‌ ,പിന്നെ കുത്തിവീർപ്പിച്ച മുഖത്തോട് കൂടിയ  ബാഗുടമ. വലതുകൈയിൽ കിലുകിലെ സംസാരിക്കുന്ന IB കാരി അലീന.

                                                           പ്രൈമറി  സെക്ഷൻറെ പടവുകൾ  കയറിക്കഴിഞ്ഞ്,അലീന യാത്ര  പറഞ്ഞു പോയി . ഈ  അണ്ഡകടാഹം  മുഴുവൻ  ഉൾകൊള്ളുന്ന  ബാഗും തോളിലിട്ട്‌,ഉമ്മയും തന്ന്, മുന്തിരി  തീർത്തും  നിസ്സംഗനായി  II B  ക്ലാസ്സിലേക്ക്‌  പടവുകൾ കയറിപ്പോയി . മുകളിലെത്തി അവൻ റ്റാറ്റാ  തരുമെന്ന പ്രതീക്ഷയിൽ  ഞാൻ കുറച്ചു നേരം കൂടി  കാത്തു നിന്നു.ഒന്നു  രണ്ടു  നിമിഷങ്ങൾക്കകം , വിഹ്വലത  നിഴലിക്കുന്ന  ഒരു 'വട്ടയപ്പവദനം'  ഭിത്തിക്ക് മുകളിൽ   പ്രത്യക്ഷമായി. അവൻ കൈ വീശി എന്തോ പറഞ്ഞയുടനെ  തിരിഞ്ഞു നടന്നു. സർവ്വം  മംഗളമെന്നു വിശ്വസിച്ച് ഞാൻ തിരികെ പോന്നു.

                                                           പത്തടി  നടന്നില്ല..ഭയചകിതമായ  ഒരു പിൻവിളി.. "അമ്മുച്ചേച്ചി ...അമ്മുച്ചേച്ചി ..."..അണ്ഡകടാഹം ഉൾക്കൊള്ളുന്ന  ബാഗും തൂക്കി ,മുന്തിരി മണ്ടിപ്പാഞ്ഞു  വരുന്നു. ആകെ  ബേജാറായി  ചുവന്ന മുഖം.

                                                             ആ വരവ്  കണ്ടപ്പോൾ, ഉള്ളിലെ   സഹോദരസ്നേഹം മുഴുവൻ പുറത്തേക്ക്  ഒഴുകിപ്പരന്നു.ഇരുകൈകളാലും അവനെ ചേർത്തുപിടിച്ച്  കാര്യം തിരക്കി .
" ID  Card  ഇട്ടില്ല ..." ഗദ്ഗദകണ്ഠനായി  മുന്തിരി  പറഞ്ഞു നിറുത്തിയതും, കുഞ്ഞിക്കണ്ണുകൾ  നിറഞ്ഞു തുളുമ്പി . മുതിർന്നവർക്ക്  തീര്ത്തും നിസ്സാരമായി തോന്നാവുന്ന  ഈ പ്രശ്നം ,  പക്ഷെ  തരളഹൃദയനായ  മുന്തിരിയെ  സംബന്ധിച്ച് എത്ര  ഗുരുതരമാണെന്ന് ഊഹിക്കാൻ  എനിക്ക് കഴിയും.


                                                          ക്ലാസ്സിൽ കയറാതെ ,എൻറെ  വിരലിൽ തൂങ്ങിക്കിടന്നു  കരയുന്ന മുന്തിരിക്കു ചുറ്റും സഹൃദയരായ  സഹപാഠികൾ വട്ടംകൂടി.കഴുത്തിൽ വാലുള്ള വാല്മാക്രികൾക്ക് നടുവിൽ ,വാലില്ലാത്ത  വെറും മാക്രിയായി  മുന്തിരി നിന്നു  കരഞ്ഞു .ഏതു വിധേനയും അവൻറെ  കരച്ചിൽ  നിറുത്താൻ പാടുപെടുമ്പോഴാണ് ,ഒരു കുസൃതിക്കാരൻ  വാല്മാക്രിയുടെ വക കമൻറ്.
" ID  card  ഇല്ലെങ്കിൽ പ്രിൻസിപ്പലിൻറെ  റൂമിൽ  കൊണ്ടോകും...!!!"
മുന്തിരിയുടെ  കരച്ചിൽ  ഉച്ചത്തിലായി.

"അങ്ങനെയൊന്നും ഉണ്ടാവില്ല ". ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ചെക്കൻ  വിടുന്ന മട്ടില്ല
" ഇല്ല  ചേച്ചി ...കൊണ്ടോകും ....ഫൈനും  ഇടും ..."
അവൻറെ  മുഖത്ത് പടർന്ന  കള്ളച്ചിരി  എൻറെ നിസ്സഹായാവസ്ഥയെ  നോക്കി കൊഞ്ഞനം  കുത്തുന്നുണ്ടായിരുന്നു.അവൻ തന്നെ പോയി ക്ലാസ്സിലെ എല്ലാ മണുങ്ങൂസുകളെയും  വിളിച്ചുകൊണ്ടു വന്നു.ഓഡിയൻസ്  കൂടിയപ്പോൾ മുന്തിരിയുടെ കരച്ചിൽ  ഉച്ചസ്ഥായിയിലെത്തി.

അടുത്തു  നിന്ന കളമൊഴി  മൊഴിഞ്ഞു.
"  സാരമില്ല  ചേച്ചി ...മിസ്സിനോട് പറഞ്ഞാൽ  മതി ...വഴക്ക്  പറയില്ല.."
കൂട്ടത്തിൽ  ആശ്വാസദായകമായ ഒരു വാക്കുരുവിടാൻ  കാരുണ്യം കാണിച്ച  ആ  കളമൊഴി   ,അഞ്ജന .K . സിജി  ആണെന്ന് ,അവളുടെ കഴുത്തിലെ  വാല്  വിളിച്ചു പറഞ്ഞു.

                                               മുന്തിരിയെയും  കൂട്ടി ഞാൻ ക്ലാസ്സ്‌ ടീച്ചറെ ചെന്നുകണ്ടു..മിസ്സിൻറെ  ആശ്വാസവാക്കുകൾ കേട്ട് മുന്തിരി സമാധാനിച്ചു . എൻറെ  കൈയും , അവൻറെ  കൈയും, എൻറെ തൂവാലയുമെല്ലാം കൊണ്ട്  മുഖം തുടച്ച്,അവൻ ക്ലാസ്സിലേക്ക് കയറിപ്പോയി.കൂടെ എന്റെ തൂവാലയും കൊണ്ടുപോയി.അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി റ്റാറ്റാ തരുന്നതു  വരെ  ഞാനവിടെ നിന്നു .പിന്നെ തിരിഞ്ഞു നടന്നു.

                                               വെയിലിനു കാഠിന്യം  ഏറി വരുന്നുണ്ടായിരുന്നു.കയറ്റം കയറി മുകളിലെത്തിയപ്പോഴേക്കും  ആകെ  വിയർത്തു.ഒരു നിമിഷം തൂവാലക്കായി  തിരഞ്ഞ് , ഒരു ചെറു  ചിരിയോടെ  ചുരിദാറിൻറെ  കൈകളിൽ  നെറ്റി തുടയ്ക്കുമ്പോൾ ,ഒരു കൊച്ചു നൊമ്പരത്തിൻറെ , കണ്ണുനീരിൻറെ  ഓർമ്മകൾ  എന്നെ തലോടി ....

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ഒരു കൊച്ചു വേർപാട്

പ്രഭാതത്തിൽ  മുറ്റത്തിറങ്ങിയപ്പോൾ  എതിരേറ്റത് , ആദ്യം തെല്ല് ഭയപ്പെടുത്തിയും ,പിന്നീടു വിസ്മയിപ്പിച്ചും നിലനിന്ന വലിയ ചിലന്തിവലയാണ്.ഒരറ്റം കൊലായയിലെ  തൂണിലും .മറ്റേയറ്റം ,മുറ്റത്ത്‌ നിന്ന് ബാൽക്കണി വരെ നീളുന്ന ബോഗെയ്ൻവില്ലയുടെ  ഉയർന്ന കൊമ്പിലും കുരുക്കി ,വലിഞ്ഞു നിവർന്നു  നില്ക്കുന്ന കലക്കൻ ചിലന്തിവല.
ഒരു നെയ്ത്തുകാരന്റെ പാടവത്തെ വരച്ചുകാട്ടുന്ന ആ  നൂലിഴകൾക്ക് , പക്ഷേ  ഇരയെ  തിരയുന്നവന്റെ ക്രൗര്യവും കൗശലവും  ഉണ്ടായിരുന്നില്ല.

 പവിഴം  പതിച്ച പുൽക്കൊടികൾക്ക് പിന്നിൽ നിന്ന് സൗമ്യമായ  ചില ശബ്ദങ്ങൾ കേൾക്കുന്നു.തനിക്കു മുന്നിൽ തെളിയുന്ന പുതുലോകത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരുവൻറെ  നേർത്ത ഹർഷാരവം.

                'ചൊവ്വ ' എന്ന  ഓമനപ്പേരിട്ട് കുടുംബത്തിലെ ഇളയ സന്തതി പരിപാലിച്ചിരുന്ന പൂച്ചപ്പെണ്ണിനു  'കുടവയറ്' പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപെട്ടിട്ട് ഒരാഴ്ച്ചയെ  ആയുള്ളൂ.മുറ്റത്തിന്റെ  ഒരു കോണിൽ ,കാട്ടുചെടികൾ വളർന്നു നില്ക്കുന്നതിനു  പുറകിലായി കൂട്ടിയിട്ടിരിക്കുന്ന പഴയ ചാക്കുകൾകൊണ്ട്  മെത്തയൊരുക്കി ,തള്ളപ്പൂച്ച ,പിറന്നു വീണ പഞ്ഞിക്കെട്ടിനു ചൂട് പകരുന്നു.

      'രക്ഷാധികാരി '  ഉറക്കമുണർന്നിരുന്നില്ല.ഒന്നാം ക്ലാസ്സിലെ ഭാരിച്ച പഠനപ്രവൃത്തികൾ  ശാപവാക്കുകളുടെ  അകമ്പടിയോടെ തത്രപ്പെട്ട്  ചെയ്തുതീർത്തപ്പോഴേക്കും രാത്രിയേറെ വൈകിയിരുന്നു.പതിനൊന്നാം  മണിക്കൂറിലെ  ഈ 'ആത്മാർത്ഥ പഠന'ത്തിൻറെ  ആലസ്യം  തീരണമെങ്കിൽ ,സൂര്യൻ ഉച്ചിയിലും, മുതുകത്തും, നെഞ്ചത്തും ഒരേസമയം  ഉദിക്കണം.പൂച്ചക്കുഞ്ഞിനെ  കണ്ടെത്തിയാൽ പിന്നെ  സ്കൂളും ദിനചര്യകളും  ഉപേക്ഷിച്ച് ,അതിന്റെ പേരിടൽ,ചോറൂണ് ,മാമ്മോദീസ ,തുടങ്ങിയ സകല ചടങ്ങുകളുടെയും കാർമികത്വം മൂപ്പരേറ്റെടുക്കും.

                                                    ഉണ്ണിക്കുട്ടൻ സ്കൂളിൽ പോയതിനു ശേഷമാണ്  പുതിയ അതിഥിയെക്കുറിച്ച് അവനോട് പറഞ്ഞില്ലെന്ന കാര്യം ഓർമിക്കുന്നത്.
പിന്നീട്  അമ്മയോടൊത്ത് കോലായയിൽ  ഇരിക്കുമ്പോൾ  പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു .പോർച്ചിനു മുന്നിലായി  ചോരയൊലിച്ചു കിടക്കുന്ന കുഞ്ഞിനെ  ഒരു കാക്ക കൊത്തിവലിക്കുന്നു.കുടൽമാല  പുറത്തു ചാടി  മൃതപ്രായനായ പൂച്ചക്കുഞ്ഞ് .                             
                                                             സഹജമായ സഹജീവിസ്നേഹത്തിന്റെ  ഉൾപ്രേരണയാൽ അമ്മ  പാഞ്ഞുചെന്ന് കാക്കയെ ഓടിച്ചു.വെളുത്ത പഞ്ഞിക്കെട്ടു മുഴുവൻ  ചോര പടർന്ന് ചുവന്നിരുന്നു.വിറങ്ങലിക്കുന്ന  ആ കുഞ്ഞുദേഹവും അരക്ഷിതത്വം  വന്നു നിറയുന്ന ,പാതിയടഞ്ഞ കണ്ണുകളും ഉള്ളിലെവിടെയോ ഒരു നൊമ്പരമുണർത്തി

                     ആ പൂച്ചക്കുഞ്ഞിനു വേണ്ടി  പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന  ബോദ്ധ്യമോ ,അതല്ലെങ്കിൽ ,ആസന്നവും സുനിശ്ചിതവുമായ  അതിന്റെ മരണം കണ്മുന്നിലാവരുതെന്ന ആഗ്രഹമോ ആവാം പെട്ടെന്ന് ,പരിഷ്കൃതയും പരിസരമലിനീകരണത്തെക്കുറിച്ച്  ബോധവതിയുമാകാൻ  അമ്മയെ പ്രേരിപ്പിച്ചത്.മുറ്റം  വൃത്തികേടാകുമെന്ന കാരണം പറഞ്ഞുകൊണ്ട്  അമ്മ പൂച്ചക്കുഞ്ഞിനെ മതിലിനപ്പുറത്തെ  കാടുപിടിച്ച  പറമ്പിലേക്കിട്ടു.കഴിയുന്നിടത്തോളം  അതിനെ കാക്കയിൽ നിന്നും മറച്ചുപിടിക്കുക എന്ന നന്മയും ആ പ്രവൃത്തിക്കു  പിന്നിലുണ്ടായിരുന്നു.

                                      തൻറെ  ഇരയെ അത്ര പെട്ടെന്ന് കൈവിടാൻ പക്ഷേ ,കാക്ക തയ്യാറായിരുന്നില്ല .ഞങ്ങൾ മടങ്ങിയെത്തുമ്പോഴേക്കും കാക്ക പൂച്ചക്കുഞ്ഞിനെ കണ്ടെത്തിയിരുന്നു.പിന്നീട് കാണുന്നത് തള്ളപ്പൂച്ചയും കാക്കയും തമ്മിലുള്ള നേർക്കുനേർ യുദ്ധമാണ്.പൂച്ച പലതവണ ചീറിയടുത്തിട്ടും പിന്മാറാതെ നിന്ന കാക്കയ്ക്ക് ,പക്ഷേ അധികനേരം എതിർക്കാനായില്ല .


                കുഞ്ഞിൻറെ   ചോരയൊലിക്കുന്ന  ദേഹവും  കടിച്ചുപിടിച്ച്  വരുന്ന തള്ളപ്പൂച്ച വേദനാജനകമായ  കാഴ്ചയായിരുന്നു.ചുറ്റുമതിലിനും തൂണിനുമിടയിലുള്ള  ചെറിയ ഇടുക്കിനു മുകളിൽ ബോഗെയ്ൻവില്ല  പടർന്നു പന്തലൊരുക്കിയിരുന്നു . ആ താത്ക്കാലിക  രക്ഷാകേന്ദ്രത്തിനു ,ബോഗെയ്ൻവില്ല  വേരുകൾ  തീർത്ത, പ്രാകൃതമെങ്കിലും ആശ്വാസകരമായ ഒരു ചെറു സംരക്ഷണവുമുണ്ടായിരുന്നു. കുഞ്ഞിനെ അവിടെ കിടത്തി ,തള്ളപ്പൂച്ച ചോര പുരണ്ട കുഞ്ഞുശരീരം തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.വേദനിപ്പിക്കുന്ന ആ കാഴ്ചയിൽ നിന്ന് ഞാൻ വേഗം പിന്തിരിഞ്ഞു.

                                  അധികം താമസിക്കാതെ തള്ളപ്പൂച്ച പുറത്തിറങ്ങി എങ്ങോ മറഞ്ഞു.വർദ്ധിച്ച  ജിജ്ഞാസയോടെ ഇടുക്കിൽ തലയിട്ടു നോക്കിയപ്പോൾ കണ്ടത് ഒരു കൊച്ചു തല മാത്രമാണ്..ഒരു നാരങ്ങയോളം മാത്രം വലിപ്പമുള്ള കുഞ്ഞു തല --പാതിയടഞ്ഞ മിഴികളും ,കുഞ്ഞിച്ചെവികളുമുള്ളത്. സ്വാസ്ഥ്യം കെടുത്തുന്ന ആ കാഴ്ച അധിക നേരം  കണ്ടു  നില്ക്കേണ്ടി വന്നില്ല . എവിടെയോ മറഞ്ഞിരുന്ന് സർവ്വതും വീക്ഷിച്ച  കാക്ക, ആ കൊച്ചു ജീവൻറെ അവസാന ശേഷിപ്പും കൊത്തിയെടുത്തു പറന്നു .എങ്കിലും  പാതിയടഞ്ഞ ആ  മിഴികൾ  ദിവസങ്ങളോളം എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു

                                        ദാരുണമായ  ഈ  സംഭവം  ഉണ്ണിക്കുട്ടൻ ഒരിക്കലും അറിഞ്ഞില്ല.പൂച്ചക്കുഞ്ഞു ജനിച്ച വിവരം പറയാഞ്ഞത് നന്നായിയെന്നു പിന്നീടെനിക്ക്  തോന്നി.അതല്ലെങ്കിൽ സ്കൂൾ വിട്ടു വന്ന്  പൂച്ചയെ അന്വേഷിക്കുന്ന  അവനോട് ,കാക്ക കൊത്തിവലിച്ച പൂച്ചക്കുഞ്ഞിന്റെ ശേഷിച്ച  കുഞ്ഞിത്തലയെക്കുറിച്ചു  വിവരിക്കേണ്ടി വന്നേനേ.സ്വതവേ  തരളഹൃദയനായ ഉണ്ണിക്കുട്ടന് , തന്റെ പ്രിയപ്പെട്ട പൂച്ചയുടെ വേർപാട് താങ്ങാവുന്നതിന് അപ്പുറമായിരിക്കുമെന്നു ഊഹിക്കാൻ എനിക്ക് കഴിയും ..ജനനമരണങ്ങളെക്കുറിച്ചും  ജീവിത  കാലയളവുകളെക്കുറിച്ചും  പരിമിതമായ  അറിവുകൾ  മാത്രമുള്ള  ആ  ആറു  വയസ്സുകാരനു  മുന്നിൽ ,അവൻറെ  'ചൊവ്വ ' ഇന്നും  ഗർഭിണിയാണ്



                                                     

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

അപ്പൂപ്പൻതാടി

മദ്ധ്യവേനൽ  അവധിക്ക്  സ്കൂൾ  അടയ്ക്കുന്നതിന്  ഒരു മാസം മുമ്പേ തന്നെ വീട്ടിൽ  വിരുന്നെത്തി തുടങ്ങിയ  വെള്ളിനാരുകൾ  കണ്ടപ്പോൾ തൊട്ട്  ഉണ്ണിക്കുട്ടൻ  ദിവസങ്ങൾ എണ്ണി  കാത്തിരിക്കുകയാണ് ,അവധിക്കാലത്തിനായി ..ഇളം കാറ്റിന്റെ  താളത്തിനൊപ്പിച്ച്  തെന്നി പറക്കുന്ന അപ്പൂപ്പൻ  താടികളെ കുറിച്ച്  ആദ്യം പറഞ്ഞുകൊടുത്തത് വല്ല്യേച്ചിയാണ്.
ആദ്യത്തെ അപ്പൂപ്പൻ  താടി  കയ്യിലെടുത്തപ്പോൾ  മുതൽ  ഉണ്ണിക്കുട്ടൻ ആഗ്രഹിക്കുന്നതാണ് ,കാറ്റത്ത്‌ ഉയർന്നു പൊങ്ങി  ഓളംതല്ലി നീങ്ങുന്ന ഒറ്റക്കണ്ണൻ അപ്പൂപ്പൻ  താടികൾക്ക് പിന്നാലെ  കൈകാലുകളുള്ള  മറ്റൊരു അപ്പൂപ്പൻതാടിയായി  പറക്കാൻ 

                                മദ്ധ്യവേനലവധി  ഒന്നു  തുടങ്ങിക്കിട്ടിയിരുന്നെങ്കിൽ  അപ്പൂപ്പൻതാടിയിലേക്ക് മുഴുവനായി  തിരിയാമായിരുന്നു. പരീക്ഷ കഴിഞ്ഞ് KG  യിൽ  നിന്നും  ഒന്നാംക്ലാസ്സിലേക്ക്  ജയിച്ചതിൻറെ  സന്തോഷത്തെക്കാളേറെ ,ഇക്കിളിപ്പെടുത്തുന്ന  ആ പതുപതുപ്പ് അവനെ ആകർഷിച്ചിരുന്നു.
                                      

                                    അവധി തുടങ്ങിയപ്പോഴേക്കും, മുറ്റം നിറയെ  പഞ്ഞിക്കെട്ടുകൾ പറന്നെത്തിയിരുന്നു .ചെറുതും വലുതുമായ അപ്പൂപ്പൻതാടികൾ  പെറുക്കി ,ടെറസ്സിൽ നിന്നും ഉയരങ്ങളിലേക്ക്  പറത്തിവിടുമ്പോൾ അവന്റെ മനസ്സ് അപ്പൂപ്പൻ താടികളെക്കാൾ  ഉയരത്തിൽ  പറന്നു .അപ്പൂപ്പൻതാടികളുടെ  ചരിത്രമറിയാൻ  തിടുക്കം കൂട്ടിയ ഉണ്ണിക്കുട്ടന് ,അമ്മയും ചേച്ചിമാരുമാണ്‌ ,അപ്പൂപ്പൻതാടിയുടെ ചെടിയെക്കുറിച്ച് പറഞ്ഞു കൊടുത്തത്. .വിത്തുകൾ താങ്ങിപ്പിടിച്ച്‌  പറന്നു പൊങ്ങുന്ന വെള്ളിനാരുകൾ നോക്കി അവൻ കൗതുകം പൂണ്ടു .

                           വീട്ടുമുറ്റത്ത്‌ വന്നു  നിറയുന്ന എണ്ണമറ്റ  അപ്പൂപ്പൻതാടികളുടെ  ഉത്ഭവം  ആദ്യം കണ്ടെത്തിയത് അമ്മയാണ്. കിണറ്റിൻകരയിൽ  നില്ക്കുന്ന മരത്തിൽ  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അപ്പൂപ്പൻതാടിവള്ളിയിൽ  അങ്ങിങ്ങായി  അഞ്ജലീബദ്ധരായി  തൂങ്ങിക്കിടക്കുന്ന കായ്കൾ.പൊട്ടിയ  കായ്കളിൽ  വെളുത്ത പഞ്ഞിക്കെട്ടുകൾ.കൂട്ടത്തിൽ  നിന്നും വേർപെട്ട്  കാറ്റിനൊപ്പം  പുതിയ ദൂരങ്ങൾ താണ്ടാൻ വെമ്പൽ കൊള്ളുന്ന കുരുന്നു നാരുകൾ .

                                   ഒറ്റക്കയ്യിൽ  തൂങ്ങിയാടി ,അടുത്ത കാറ്റിനൊപ്പം പുറത്തു ചാടാൻ  കാത്തു നില്ക്കുന്ന കുസൃതിയായ അപ്പൂപ്പൻതാടിയെ ,വല്ല്യേച്ചിയാണ് ഉണ്ണിക്കുട്ടന് കാട്ടിക്കൊടുത്തത് .ടെറസ്സിലെ  ഒരു കോണിൽ നിന്നുകൊണ്ട് ,ഉണ്ണിക്കുട്ടൻ ഇമവെട്ടാതെ നോക്കി.ഓരോ തെന്നൽ കടന്നുപോയപ്പോഴും അപ്പൂപ്പൻതാടി ,തന്നെ തടഞ്ഞു നിറുത്തുന്ന  കെട്ടുപാടുകളെ  വിടുവിക്കാൻ പ്രയാസപ്പെട്ടു . വെള്ളിനാരുകൾ നേർത്ത കൊമ്പുകളിൽ  ഉടക്കി വലിഞ്ഞുകൊണ്ടിരുന്നു.

                                        അപ്പൂപ്പൻതാടിയുടെ കഷ്ടപ്പാട് കണ്ടുനില്ക്കാൻ ത്രാണിയില്ലാതെ  ഉണ്ണിക്കുട്ടൻ വലിയ കാറ്റു വരാൻ പ്രാർത്ഥിച്ചു .ഇപ്പോ വീഴും എന്ന പ്രതീക്ഷയിൽ വല്ല്യേച്ചിയും ഉണ്ണിക്കുട്ടനും കണ്ണു  ചിമ്മാതെ നോക്കിനിന്നു.സഹികെട്ട  ഉണ്ണിക്കുട്ടൻ യഥാസമയത്ത്  വീശാതെ മടി കാണിക്കുന്ന കാറ്റിനെ ശപിച്ചു .ഉണ്ണിക്കുട്ടൻറെ വാക്കുകളിൽ  പ്രകോപിതനായെന്നോണം കാറ്റു വീശിത്തുടങ്ങി.ഒറ്റക്കയ്യിൽ  ചാഞ്ചാടി നില്ക്കുന്ന അപ്പൂപ്പൻതാടിയെത്തന്നെ അവൻ സസൂക്ഷ്മം  വീക്ഷിച്ചു 
ഒന്ന് ...രണ്ട് ...മൂന്ന് ...
കുട്ടൻ എണ്ണിത്തുടങ്ങി .കുഞ്ഞുനാരുകൾ ഓരോന്നായി വിടുവിച്ച്  അപ്പൂപ്പൻതാടി ഒന്നുയർന്നു പൊങ്ങി.അടുത്ത ചില്ലയിൽ തട്ടി ഒന്ന് നിന്നു.പിന്നെ  രണ്ടു തവണ തലകുത്തി മറിഞ്ഞ് ,ആകാശത്തേക്ക്  ഉയർന്നുപൊങ്ങി.അസ്തമയസൂര്യന്റെ  സ്വർണരശ്മികൾ ആ  വെള്ളിനാരുകൾക്ക്  തിളക്കം നല്കി.സ്വാതന്ത്ര്യത്തിൻറെ വായു നുകർന്നുകൊണ്ട്  അത് ഏറെനേരം തുള്ളിക്കളിച്ചു...പിന്നെ ,തൻറെ നിയോഗവും പേറി ,പുതിയ ലക്ഷ്യം തേടി ,വിദൂരതയിൽ  തെന്നി മറഞ്ഞു ...